Monday 20 September 2010

ഇരുളില്‍ മറഞ്ഞ നിലാവ്..........

1
സ്വര്‍ഗവാതില്‍പ്പക്ഷീയൊരുമാത്ര നില്‍ക്കുക, കണ്ടുവോ നീ
സ്വര്‍ഗ്ഗകവാടം കടന്നുപോയൊരെന്‍ പ്രിയസോദരനെ ?
വെള്ളക്കുതിരകള്‍ തന്‍ കുടകുമണിയൊച്ചകള്‍ കേട്ടുവോ
അതിലുമുറക്കെയായ് തീര്‍ന്നതവന്‍റെ ചിരിമണിയൊച്ചയോ ?
കുഞ്ചിരോമങ്ങള്‍ കുടഞ്ഞെറിഞ്ഞണഞ്ഞൊരാ കുതിരക്കുളമ്പടി
എന്‍ പൊന്‍മകന്‍, അവനെത്തിയ സുവര്‍ണ രഥത്തിന്‍റെയല്ലോ !
അശ്വങ്ങളേഴുണ്ടതില്‍ ഏഴും വെള്ളിച്ചിറകു കെട്ടിയോര്‍, വെള്ളി -
മേഘങ്ങള്‍ക്കിടയിലൂടോടിയും പറന്നും മരണവേഗത്തിനൊപ്പമായി.
ലോകങ്ങളീരേഴു പതിനാലുമവരെത്തും, ഉണ്മയാം മരണത്തിന്‍
പാശമെറിയും യമദേവ കിങ്കരന്‍മാരെയും പേറിക്കൊണ്ടു.
ചിത്രഗുപ്തന്‍റ കണക്കുപുസ്തകമതില്‍ നാള്‍കൊഴിഞ്ഞ്, അവന്‍
ചുവപ്പിനാല്‍ ‍വെട്ടിയ, അസ്തമയത്തിന്‍ അരുണം പടര്‍ന്നൊരാത്മാക്കളെ;
അമ്മതന്‍ ഗര്‍ഭത്തില്‍ നിന്നോ, ഗേഹമായ് വിലസും സ്വദ്ദേഹത്തില്‍ നിന്നോ
പറിച്ചെടുത്തണയും ദൈവസന്നിധിയില്‍ തെല്ലും വിമുഖതയില്ലാതെ.
നിര്‍ദയം നിഷ്ടൂരം അതികഠിനമീ ദൈവഹിതം പ്രിയരാം സ്വജ്ജനങ്ങള്‍ക്ക്.

2
മായയാണത്രേ ഇഹലോകവാസം, ധരണിയിലെല്ലാം മിഥ്യമാത്രം
മരണമോ പരമമാം സത്യം, നിത്യതയിലെത്തിക്കും മോക്ഷമാര്‍ഗം.
കേവലമര്‍ത്യ ചിന്തതന്നഗ്നിയില്‍ തെല്ലും ദഹിക്കില്ലീ മുക്തിമാര്‍ഗം
ഭഗവത്പദമൂന്നും പരലോകം പൂകുവാന്‍ എന്തിനീ വേര്‍പാടിന്‍ യാനപാത്രം.?
മരിക്കുവാനായാണ് ജനിക്കുന്നതെങ്കില്‍ ജനിക്കാതിരിക്കലല്ലേയെളുപ്പം
വേദനയല്ലിത്, വേദനയൊരുക്കുന്ന കൂരിരുള്‍ പുളക്കും ശൂന്യതയാണിത്.
വേര്‍പാട് തീര്‍ക്കുമീ ശൂന്യതതന്നിരുളില്‍ വേദന ഭക്ഷിപ്പൂ രക്തബന്ധം
ദൈവമേ, നിന്നിശ്ച്ച തീര്‍ക്കുവാന്‍ ജീവന്‍റെ നാമ്പൊന്നെടുക്കുമ്പോള്‍
ഒപ്പം മരിക്കുന്ന ഹൃദയങ്ങളെത്ര..? കണ്ണീരിന്നുപ്പു നുണഞ്ഞിട്ടവരും
ജീവിച്ചു തീര്‍ക്കുന്നു ശേഷകാലം; ജീവന്‍റെ ഞെട്ടറ്റൊരുടലുമായി.
ഹൃദയം മുറിഞ്ഞിറ്റുവീഴുമീ ചോരത്തുള്ളികള്‍
കണ്ണിലൂടൊഴുകിയെത്തുന്നു വസുധതന്‍ ‍മാറിലേക്ക്‌;
എന്‍ കവിളില്‍ കനല്‍കൊണ്ടൊരു വരമ്പുതീര്‍ത്ത്.
സ്വര്‍ഗവാതില്‍പക്ഷീ നീ കാവല്‍നില്‍ക്കും നിന്‍ തമ്പ്രാക്കളോടാരായുക
എറിഞ്ഞുടക്കാനായെന്തിനു പാവം മണ്‍പ്രതിമകള്‍ തീര്‍ക്കണം വൃഥാ
ജീവനതിലേക്കൂതികയറ്റുവതെന്തിനു, പറിച്ചെടുത്തു രസിക്കുവാനോ..?
ക്രൂരമീ വിനോദം നിസ്സഹായരാം പ്രിയ ഭക്തരോടരുത് ചൊല്ലുക നീ.

3
സുരലോകവാതില്‍ക്കല്‍ കാവല്‍ തീര്‍ക്കും
ഗംഭീരനായൊരു പക്ഷിശ്രേഷ്ഠാ
അവിടെയാ ഔന്നത്യ ശൃംഗത്തില്‍ നിന്നു നീ
പാരിനെക്കൂടി ദര്‍ശിപ്പതുണ്ടോ
വര്‍ണ്ണങ്ങള്‍ വിടരുമീ ധരയുടെ മാറില്‍,
ഹാ.!വിരിയുന്ന, കൊഴിയുന്ന പൂക്കളെത്ര..
എപ്രിലിന്‍ ചൂടില്‍ കൊഴിഞ്ഞൊരു പൂവായി
വേര്‍പിരിഞ്ഞവനെന്‍ പ്രിയ സോദരന്‍
ചെമ്പക ചില്ലകളുലച്ചു 'കുക്കുറുണി' മുഴക്കി
ചാബലിപക്ഷികള്‍, മരണത്തിന്‍ ശബ്ദവാഹകരവര്‍;
ഇടങ്കണ്ണു തുടിച്ചതും, കരിന്തിരിയെരിഞ്ഞതും അറിഞ്ഞില്ല
കണ്ണുന്തിയ പൈതൃകങ്ങള്‍ ബാക്കിയാക്കിയ ശാപം
കാലത്തിനൊപ്പം മാഞ്ഞില്ല, ഒരു തുടര്‍കഥയായി നിന്നു.
വേഗത തീര്‍ത്തൊരു മരണക്കയത്തില്‍
വാ പിളര്‍ന്നിരുന്നൊരു വിധി
വിഴുങ്ങിയതെന്‍പൊന്നുണ്ണിയെ.
നിശബ്ദ നിഴലായ മരണം
അവനറിയാതെയവനെ കവര്‍ന്നെടുത്തു.
ശാപം പുരണ്ടൊരൊച്ചപോല്‍ വാര്‍ത്ത
അലയായ്‌ പടര്‍ന്നെത്തിയെന്‍ കര്‍ണങ്ങളില്‍
ഞാന്‍ പകര്‍ന്ന തണലില്‍ നിന്നും,
എന്‍ ചിറകിന്‍ കീഴില്‍ നിന്നും
അവനടര്‍ത്തപ്പെട്ടത്‌ ഞാനറിഞ്ഞില്ല,
ഹൃദയം പറിഞ്ഞുപോയറിഞ്ഞ മാത്രയില്‍
എന്നെയും പേറി വട്ടം
ചുറ്റിയ ധരയില്‍ ഞാനടി തെറ്റി വീണു,
മതിയറ്റെന്‍ ഭ്രമണപഥവും തെറ്റി.
ആശ്വാസവാക്കുകളുയര്‍ന്നൂ ചുറ്റിലും
തലോടിയകൈകള്‍ ആരുടേതെന്നറിഞ്ഞില്ല
കാതിലെത്തിയ വാക്കുകളും കേട്ടില്ല,
ഞെട്ടറ്റു വീണു ഞാനുമവനൊപ്പം
എല്ലാമിരുളിന്‍ നിഴല്‍ ചിത്രങ്ങള്‍ മാത്രമായ്.
അവനരികിലെത്താന്‍ കൊതിച്ചെത്രയും വേഗത്തില്‍
നിമിഷങ്ങളൊച്ചിന്‍റെ വേഗത പൂണ്ടപ്പോള്‍
നിമിഷാര്‍ധം പോലും യുഗതുല്യമായി
ഉഷ്ണം കൂടുവച്ച യാഥാര്‍ത്യം
ഉഷ്ണക്കാറ്റുയര്‍ത്തിയെന്നെ തളര്‍ത്തി.
കവിള്‍ നനച്ചിറങ്ങിയ കണ്ണീരിന്‍ ഉപ്പും നുണഞ്ഞ്
ആകാശ നൌകയില്‍ ഇമയിറുകെയടച്ചു ഞാനിരുന്നു
നെഞ്ചകമപ്പോള്‍ കേഴുകയായൊരു രാക്കിളിപോലെ
ഒപ്പം കരഞ്ഞെന്‍ ഇന്ദ്രിയങ്ങളും ഉറങ്ങാതുയിരറ്റു നിന്നു

4
ഒടുവില്‍ ഞാനെത്തിയെന്‍ ജന്മഭൂമിയില്‍, നീലകടലിനും
മീതെ ചിറകു വിടര്‍ത്തി പറന്നിറങ്ങി നൌകയും മണ്ണിതില്‍
ഞാന്‍ കണ്ടകലെയായ് കിഴക്കിന്‍റെ ചക്രവാളസീമയില്‍
ഉണര്‍ന്നെണീക്കും ഉഷസ്സാം പെണ്ണിന് സീമന്തതിലകം
ചാര്‍ത്തും അരുണന്‍റെ വിരല്‍തുമ്പും, പിന്നെയവന്‍
ചിന്നിച്ച കിരണങ്ങളിരുളിന്‍റെ മുലക്കച്ചയഴിക്കുന്നതും,
വെയില്‍ പടരുന്നതും, നീര്‍ത്തുള്ളി വജ്രമാകുന്നതും.
നിഗമാനവാതിലില്‍ കൂടി ഞാന്‍ വേഗം പുറത്തെത്തി,
സാന്ത്വനത്തിന്‍ ബലസ്പര്‍ശമറിയിച്ചു കൈകളെന്നില്‍
അവയെന്നെ പിച്ച വയ്പിച്ചു, ഞാനൊരന്ധനെ പോലെ
നടകൊണ്ടു, വിധി നിയന്ത്രിക്കും കളിപ്പാവയായി.
ഉള്ളില്‍ തിളയ്ക്കുന്ന നോവിന്‍റെ ലാവയുമായ് ഗമനം
തുടര്‍ന്നിതെന്‍ വീടിലേക്ക്‌; വഴിയരികില്‍ മൂകം തലതാഴ്ത്തി
നിന്ന തരുക്കളോ പിന്നിലേക്കോടി മറഞ്ഞു വിഷാദരായ്.
യാത്രകഴിയാറായ്, ഇനിയിത്തിരി ദൂരം മാത്രം പൊടുന്ന്നനെ
ഒപ്പമുള്ളവരിലൊരാള്‍ വിരല്‍ ചൂണ്ടി പുറത്തേക്കു.
ഇവിടെയീ വളവിലവനെയും തേടി മരണം പതിയിരുന്നിന്നലെ
പുറത്തേക്കു നോക്കി ഞാന്‍, റോഡിന്‍റെ പരുത്ത കറുപ്പിലായ്
ചോരത്തുണ്ടുകള്‍, കട്ടപിടിച്ചു തുടങ്ങിയ ചുവപ്പിന്‍റെ പൂക്കളങ്ങനെ.
ഒരുമാത്രയൊന്നു നോക്കിയശക്തനായ് മുറുകെപൂട്ടിയെന്നിമകള്‍
പിന്നെ തുറക്കുവാന്‍ കര്‍ണങ്ങള്‍ നിലവിളിയൊച്ചകളേറ്റു വാങ്ങി
മണല്‍ത്തരിയെറിഞ്ഞാല്‍ നിലം തൊടില്ലെന്നപോല്‍ ജനാവലി
അമര്‍ത്തിയ നിശ്വാസങ്ങള്‍, ഗദ്ഗദങ്ങള്‍, നോവിന്‍ ഞരക്കങ്ങള്‍
എല്ലാം തകര്‍ത്തുയര്‍ന്നെത്തുന്നു നിലവിളിയൊച്ചകള്‍;
എന്‍ അമ്മയും പെങ്ങളും, ഞാനെത്തിയെന്‍ വീടതില്‍.


5
കൂട്ടം വകഞ്ഞുമാറ്റിയാരോ വഴിയൊരുക്കി, ഞാനെത്തിയുമ്മറത്ത്,
അവിടെയതായൊരസ്ഥികൂടം അതെന്‍റെയച്ഛനാണ്;
തങ്ങളില്‍ തങ്ങളില്‍ നോക്കിയതല്ലാതൊന്നും മിണ്ടിയില്ലിരുവരും
കണ്ടുകാണില്ലൊരു പക്ഷെ, എന്‍റെയാ ജീവനുള്ള ദൈവം
ഉള്‍ക്കാഴ്ച കൂടി മറച്ചിരുന്നശ്രുധാരയിരുവര്‍ക്കും ഒരുപോല്‍,
അകത്തളത്തില്‍ ഞാനെത്തി, അവിടതാ കൃത്രിമശീതീകരണിക്കുള്ളില്‍ ,
നിര്‍ജീവം നിവര്‍ന്നു കിടക്കുന്നു കൃഷ്ണമംഗലത്തിന്നിളയ സന്തതി,
ചെമ്പട്ടിലങ്ങനെ പൊതിഞ്ഞ്, പുഷ്പചക്രങ്ങള്‍ കൊണ്ടലംകൃതമായ് ,
മരണത്തിലും മന്ദസ്മിതം തൂകുവതെങ്ങനെയെന്നറിയിച്ചുകൊണ്ട്.
മുറിത്തേങ്ങയിലെരിയുന്നു നെയ്‌വിളക്കുകള്‍ ഇരുതലയ്ക്കലും,
മരണത്തിന്‍ ഗന്ധം നിറച്ചുപുകയുന്നു ചന്ദനത്തിരികളും.
ഇവിടെ നിപതിച്ചതെന്നഹന്തയാണ്, ചോര്‍ന്നു പോയതെന്‍ ധൈര്യവും .
ആത്മഹര്‍ഷം പൂണ്ടഹന്തയോടൊരിക്കല്‍ ഞാനുറക്കെ പറഞ്ഞിരുന്നു
''എനിക്ക് ഭയമില്ലൊന്നിനേയുമാരേയും, ആണൊരുത്തന്‍ കൂടിയുണ്ട്
എനിക്കിളയതായി, പിതൃക്കള്‍ക്ക് കര്‍മം ചെയ്തീടുവാന്‍''
വാക്കിന്‍ വാളുയര്‍ത്തിയെന്നെ ഹനിക്കാനൊരുങ്ങുന്നവര്‍ തന്‍ നേരെ
കൈയിലൊതുങ്ങാത്ത കല്ലുമായ്‌ ക്ഷണത്തില്‍ കുതിക്കുമവന്‍
മിന്നല്‍പിണരുതിര്‍ത്താ ചിത്രമെന്നുള്ളില്‍, ദഹിച്ചുപോയ് ഞാന്‍
അഗ്നിത്തിരയുയര്‍ത്തുമാ ഓര്‍മതന്‍ തപോജ്വാലയില്‍.
എല്ലാമൊരുമാത്രയൊന്നു നോക്കി, ക്ഷണത്തില്‍ പൂജാമുറിയിലേക്കെത്തി
നിലവിളക്കും പിന്നെ ചില്ലിനുള്ളില്‍ കുടിയിരുത്തിയ കലണ്ടര്‍ ദൈവങ്ങളും
എല്ലാം കടന്നെടുത്ത് വലിച്ചെറിഞ്ഞു ഞാന്‍ പുറത്തേക്കു.
ഇനിയിവരിവിടെ വേണ്ടാ, പോട്ടെ കനിവില്ലാത്ത ഹൃദയങ്ങള്‍,
കാഴ്ച മങ്ങിയ കണ്ണുള്ളോര്‍, "ദൈവങ്ങളത്രെ"
കാത്തു വയ്കാനേല്‍പിച്ച നിധിയെ കളഞ്ഞ ഹൃദയശൂന്യര്‍.



6
നേരമായ്, പ്രമാണിമാര്‍ രാഹുകാലം നോക്കീ ചൊല്ലി
ദ്രുതതാളം പൂണ്ടു പിന്നെയെല്ലാം,
തിടുക്കം കൂട്ടീ ഘടികാരത്തിന്‍ സൂചി,
വട്ടം കൂടി ചര്‍ച്ചയായ് പ്രമാണിമാര്‍.
''പെട്ടികൂട്ടിയടക്കാമോ ദഹിപ്പിക്കാമോ?" തര്‍ക്കമായ് പിന്നെ.
ദഹിപ്പിക്കുവതെങ്ങനെ..? "ജീവിച്ചിരിപ്പുണ്ടല്ലോ രക്ഷിതാക്കള്‍,
കര്‍മം ചെയ്തീടുവാന്‍ പുത്രപൌത്രാദികളുമില്ല.
ഞാനുയര്‍ക്കെപ്പറഞ്ഞു ''ദഹിപ്പിക്കതന്നെ വേണമവനെ,
ദേഹം മേനെഞ്ഞെടുക്കാന്‍ ഏതൊന്നില്‍ നിന്നോ കടംകൊണ്ടത്
തിരികെ പോകണമവനാ, പഞ്ചഭൂതങ്ങളിലേക്ക് തന്നെ.
കല്പകാലങ്ങളാ പിഞ്ചുമേനി ജീര്‍ണതയ്ക്കിടേണ്ട -
പുഴുക്കളരിക്കുവാന്‍ കൊടുക്കില്ല ഞാനവനെ
പുനര്‍ജനിക്കട്ടെയവന്‍ ഒരു ചെന്തെങ്ങായി അതിദ്രുതം".
ഇവിടെ തിരുത്തിയെഴുതാം ആചാരങ്ങള്‍ തന്‍ പ്രമാണചിട്ടകള്‍.
താതനേറ്റ കൊടും ശാപമത്രേ മക്കള്‍ തന്‍ ചിത ദര്‍ശിപ്പത്
ഏങ്കിലുമെന്തു ചെയ്യാന്‍, നിസ്സഹായന്‍ ഞാന്‍
''നിവര്‍ത്തിയില്ലവനെ മണ്ണിലടക്കി പുഴുക്കള്‍ക്ക് ദാനം ചെയ്യാന്‍".
"പതിവുകള്‍ തെറ്റിക്കോട്ടെ, കര്‍മങ്ങള്‍ ഞാന്‍ ചെയ്യാം,
എനിക്ക് പിണ്ടമൂട്ടേണ്ടവന്‍ തന്‍ ചിതയ്ക്ക് ഞാന്‍ കൊള്ളിവയ്ക്കും,
കുടമുടയ്ക്കും, പിന്നെ ബലിതര്‍പ്പണം ചെയ്യും''
വരുംകാലമീയോര്‍മ്മകള്‍ പുഴുക്കളായരിക്കും ഞങ്ങളെയും.
തിരുത്തുവാനായില്ലെന്നെയാര്‍ക്കുമേ, അനുക്രമം നടന്നു പിന്നെയെല്ലാം
കൃഷ്ണമംഗലത്തിന്‍, പതിവുപോലൊരു പച്ചമാവും വീണു,
തെക്കുപടിഞ്ഞാറൊരു ചിതയൊരുങ്ങി, മുറ്റത്തിന്‍ മദ്ധ്യേ
നീളന്‍ വാഴയില നിവര്‍ന്നു, നിലവിളികള്‍ അലര്‍ച്ചയായി.
താങ്ങിപ്പുറത്തേയ്ക്കെടുത്തു നാലഞ്ചുപേര്‍ ചേര്‍ന്നവനെ,
എന്നുണ്ണിതന്‍ തലയ്ക്ക് താങ്ങായതെന്‍ കൈകള്‍ തന്നെ,
മരവിപ്പരിച്ചു കേറിയെന്‍ സിരകളിലേയ്ക്ക്,
അവനില്‍, താഴെയായ് പിറന്ന പിഞ്ചുപൈതങ്ങള്‍
നനഞ്ഞ തുമ്പപ്പൂ ചോറിനാല്‍ വായ്ക്കരിയിട്ടു,
രാമച്ചവും ചന്ദനചീളുകളും വിരിച്ചൊരുക്കിയ
ചിതാശയ്യയിലവന്‍ ശയിച്ചു പിന്നെ
വാശിപിടിച്ചു പുതപ്പിച്ചു ഞാനവനെ പുത്തനായ്
വാങ്ങിയോരുടുപ്പും പാന്റ്സും
മീതെയായ്‌ മുഖം മറച്ചു മൂടി ഒടുക്കത്തെ
പുതപ്പായൊരു ചെമ്പട്ടും.
വശങ്ങളില്‍ അലങ്കാരമായ് പുഷ്പ ചക്രങ്ങളും നിറഞ്ഞു.
ചെമ്പട്ട് ചുറ്റീ ഞാന്‍ ഈറനണിഞ്ഞു
ചുമലില്‍ ജലകുംഭമായ് മണ്‍കുടവും
ചിതതന്‍ കാല്‍ക്കലതു വീണുടഞ്ഞു
ഒപ്പമെത്രയോ മിഴിനീര്‍ക്കുടങ്ങളും
ഒടുക്കം തീ പിടിപ്പിച്ച പച്ചമാവിന്‍ കൊള്ളിയും വച്ചഗ്നിക്കാശ നല്‍കി,
നൂല്‍മുറിച്ചാ ബന്ധമറുത്ത് ചിതാഗ്നിക്ക് വലം വച്ചു ഞാന്‍,
പ്രജ്ഞയറ്റ് ഞാന്‍ വീഴുന്നേരം അഗ്നിത്തിരകള്‍ വന്നവനെമൂടി.
കാറ്റിന്റെ കൈകള്‍ വേഗം നല്‍കി,
വാനിലേയ്ക്കുയര്‍ത്തപ്പെട്ടവന്‍ ധൂപവലയങ്ങളായ്.

7
പിറ്റേപ്പുലരിയില്‍ എന്നിളയ ശേഷക്കാരി ദേവു വന്നെന്നെയുണര്‍ത്തി,
അവള്‍ക്കിനിയും തിരിയാത്ത വാക്കുകള്‍ ചൊല്ലീ,''കൊച്ചുമോന്‍ അവിടാ-
'കുയിയില്‍' കിടക്കുന്നൂ, ചേച്ചി പറഞ്ഞതാണ് അവളോടിങ്ങനെയെന്നത്രേ,
വേച്ചുപോകുമെന്‍ കാലടികളുമായി ഞാനുണര്‍ന്നവിടേയ്ക്ക് പോയി മെല്ലെ,
ദൈന്യമാം കാഴ്ച കണ്ടെന്‍ കരളുപിടഞ്ഞു, ആ ചാരക്കൂനയ്ക്കരികിലായ്
കൂനിക്കൂടിയിരിക്കുന്നു എനിക്കുമെന്നനുജനും ജന്മം തന്ന പിതൃത്വം .
രണ്ടുനാള്‍ കൊണ്ട് മൃതപ്രായമായാ ദേഹം; ദൈവ സന്നിധി പൂകിയ -
പൊന്‍മകനറിയുന്നുണ്ടോ താതനേറ്റുവാങ്ങിയോരീ ശാപത്തിന്‍ വേദന.
തൊലി ചുളുങ്ങിത്തുടങ്ങിയ കൈത്തലം മെല്ലെ പിടിച്ചു നടന്നു ഞാന്‍,
പിച്ച വയ്ക്കും കുഞ്ഞുപൈതല്‍ പോല്‍ അച്ഛനെന്നെ പിടിച്ചും നടന്നു .
''അഞ്ചാം നാളവനൊരു ചെന്തെങ്ങായി പുനര്‍ജനിക്കുമച്ഛാ'' എന്നും
''എല്ലാമറിയുന്നുണ്ടവനവിടാ ദൈവസന്നിധിയിലിരുന്നെന്നും'' ആശ്വസിപ്പിച്ചു ഞാന്‍ .
ഞങ്ങള്‍ മക്കള്‍ മൂവരില്‍ വൈകി വന്നവനവന്‍,
നെഞ്ചകങ്ങള്‍ കീഴടക്കീ കുസൃതി തന്‍ തേരോടിച്ച്,
ഒടുവിലേറ്റം വലിയ കുറുമ്പെടുത്തിങ്ങനെ ക്ഷണപ്രഭപോല്‍
കടന്നുപോയ്‌, ദൈവത്തിനേറ്റം പ്രിയപ്പെട്ടവനായ്.
വസന്തം കാത്തു നില്‍ക്കാതെ, ഋതുചക്രം പൂര്‍ണമാകാതെ
വിടരാതൊരു മൊട്ടായ് കൊഴിഞ്ഞവനിങ്ങനെ.
വിടരാന്‍ കൊതിച്ച പൂമോട്ടുകളിങ്ങനെത്ര വിടരാനാകാതെ കൊഴിഞ്ഞിടുന്നു .
സ്വര്‍ഗവാതില്‍പ്പക്ഷീ, നീയവനെ കാണുകില്‍ ചോദിക്ക,
"ഇനിയെന്ന് കാണും ഞങ്ങള്‍ തമ്മിലെന്നും ഇനി വരും ജന്‍മത്തിലും
എന്‍ കുഞ്ഞനുജനായ് വീണ്ടും പിറന്നീടുമോയെന്നും''
ലാളിച്ചു തീര്‍ന്നീല്ലയവനെ ഇനിയുമേറെ സ്നേഹവും വാത്സല്യവും ബാക്കി,
''വരികയെന്‍ കണ്മണീ , ഇനി വരും ജന്മത്തിലും പകുത്തിടാമൊരേ
ഗര്‍ഭപാത്രം, ഒരേ ചോരതന്‍ കനിവും കരുത്തും കടമ്പുമറിഞ്ഞിടാം".
ആത്മാവിലലിയട്ടെയീ സുകൃതം,
ചിതയിലെരിയാത്തോരോര്‍മ്മയാം ആത്മബന്ധം.

********************************************************************************************

Sunday 29 August 2010

Perilllaaaaaaaaaaaaa

ആപ്പിള്‍ ജ്യൂസ്‌ ബോട്ടിലില്‍ ശേഷിച്ച അവസാന തുള്ളിയും ഗോവര്‍ദ്ധന്‍ വായ്ക്കുള്ളിലേക്ക് ഇറ്റിച്ചു വീഴ്ത്തി... അതും തീര്‍ന്നു പോയിരിക്കുന്നു.... തനിക്കായി ഒന്നും ശേഷിക്കുന്നില്ല.... ഒരിക്കലും ഒന്നും കാത്തു നില്‍കാത്തത് പോലെ.... ഒന്നും കാത്തു നില്കുന്നില്ലെന്നോ, ഒന്നും ശേഷിക്കുന്നില്ലന്നോ എങ്ങനെ പറയാനാവും.... ഉറക്കമില്ലാത്ത രാത്രികള്‍ കാത്തു നില്കുന്നുണ്ടല്ലോ...? ഒരു പിഴവിനും ഇടയില്ലാത്ത വിധത്തില്‍ തനിക്കായി, ഇരുള്‍ പടര്‍ത്തുന്ന കണ്ണുനീര്‍ കണങ്ങളും ഇരുളിലെ നിശബ്ദതക്കു ഭംഗം വരുത്താന്‍ ഗദ്ഗദങ്ങളും എന്നും കാത്തു നില്കുകയല്ലേ.... ? മാറാല മൂടാത്ത ദുഃഖങ്ങള്‍ അതിനൊരു കുറവുമില്ല തന്നെ.... ഒരു മാറാലയുടെ മറവെങ്കിലും ഉണ്ടായിരുന്നെകില്‍ ഒന്നും ഓര്ക്കാണ്ടിരിക്കാമായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ തന്നെ മരിച്ചു പോകുന്ന അസുഖം, ഒരിക്കല്‍ സീനിയര്‍ ആയി പഠിച്ച കൃഷ്ണേട്ടന് ഉണ്ടായാ പോലെ എല്ലാം മറന്നു പോകുന്ന ഒരു കൊച്ചു കുട്ടിയായി മാരിയെന്‍കില്‍ എത്ര നന്നായിരുന്നു എന്ന് പോലും തോന്നി പോകുന്നു....

തീര്‍ന്നു പോയ ആപ്പിള്‍ ജ്യൂസ്‌ ബോട്ടില്‍ അതിനു എന്നോടൊരു പുച്ച്ചമുണ്ടോ...? ഗോവര്‍ദ്ധന്‍ സ്വയം ചോദിച്ചു.... മധുരം അധികം കഴിക്കരുത്, നിന്റെ സ്വഭാവം പോലെ ഭക്ഷണത്തിലും അധികം മധുരമായാല്‍ പിന്നെ ഷുഗര്‍ ഫാക്ടറി തന്നെ തുടങ്ങാം എന്ന് തമാശ മട്ടില്‍ പറഞ്ഞ മോഹന്‍ ഡോക്ടര്‍ "ആ വല്ലപ്പോഴും ഭക്ഷണത്തിന് ശേഷം ഇതിലൊന്ന് കഴിച്ചോ എന്ന് പറഞ്ഞു ആ വെള്ളക്കോട്ടുകാരന്‍ തന്ന 'ടയാലോന്‍' ടാബ്ലെറ്റ്, ആ സ്ട്രിപ്പില്‍ ശേഷിക്കുന്നതിനെ ഒന്നായി വലിച്ചു ഒരു ഏറു കൊടുത്തു മൂലയിലെ വേസ്റ്റ് ബോക്സിനുള്ളിലേക്ക് .... കിടക്കവിടെ, നിന്നെ ഞാന്‍ എന്തിനു കഴിക്കണം, ആര്‍ക്കു വേണ്ടി കഴിക്കണം... ? എനിക്ക് സൌകര്യമില്ല തന്നെ.... ബാസ്കെറ്റ് ബോള്‍ കളിച്ചു ശീലമില്ലെങ്കിലും ആ കളിയില്‍ സ്ഥിരം ചാമ്പ്യന്‍മാരാവുന്നവരുടെ കോളേജില്‍ പഠിച്ചത് കൊണ്ടാണോ ആവോ, കൃത്യം അത് ബോക്സിനുള്ളില്‍ തന്നെ വീണു.... കര്‍ത്താവിനു സ്തുതി.

ഉറക്കമില്ലാത്ത രാത്രികള്‍ അതിപ്പോള്‍ ശീലമായിരിക്കുന്നു... അല്ലെങ്കില്‍ അനുഭവിച്ചനുഭവിച്ചു ശീലിച്ചു എന്ന് പറയുന്നതും ഭംഗി തന്നെ. പകല്‍ ബുദ്ധിയെ, ശീതീകരിച്ചൊരു മുരിക്കുല്ലീലാക്കി വ്യവയായ ഭീമന് വേണ്ടി പണയം വച്ച് വിരല്‍ തുംപുകള്‍ക്ക് ക്ഷതമെല്‍പ്പിച്ചു അവന്റെ മാസ വരുമാനത്തിന്റെ ഓഹരി പറ്റുമ്പോള്‍ എല്ലാം മറന്നു രാത്രിയിലുരങ്ങാമല്ലോ എന്ന് ആശിച്ചിരുന്നു... അങ്ങനെ സമാധാനം നിറഞ്ഞ ഒരു ഉറക്കം മാത്രം ആഗ്രഹിക്കുമ്പോള്‍ തന്റെ തലയില്‍ ഏല്‍ക്കുന്ന ചൂട് തനിക്കു താഴെ തണലില്‍ നില്‍കുന്നവരുടെ കണ്ണുകളില്‍ നോവു പടര്‍ത്തിക്കാനാക്കരുത്‌ എന്ന് അറിവ് വച്ചത് മുതല്‍ മനസിലും ശരീരത്തിലും നിറച്ചു വച്ച ആ അഭിനിവേശം ഇപ്പൊ മറ്റൊരു വിധത്തില്‍ ഒരു ചിന്ത കൂടി ഉണര്‍ത്തുന്നു.... എന്തായാലും ഇപ്പൊ രാത്രിയില്‍ ഉറക്കമില്ല... അങ്ങനെയെങ്കില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ കൂടി പണി തരപ്പെടുതിയാല്‍ ഉറങ്ങാതെ ചിലവഴിക്കുന്ന സമയത്തെ കൂടി വിട്ടു കാശ് സമ്പാദിക്കാമല്ലോ . ഒടുവില്‍ എല്ലാം മറന്നു ഉറങ്ങുംപോഴേക്കും കടമകളുടെ, ബാധ്യതകളുടെ എല്ലാ ഭാണ്ടവും ഒഴിഞ്ഞിരുന്നു എന്നാശ്വസിച്ചു കൊണ്ട് തന്നെ സുഖമായുറങ്ങാം.... ഒടുക്കതെയുറക്കം.

തൊട്ടടുത്ത്‌ തലയക്കരികിലായി ശബ്ദമുണ്ടാക്കാതെ മിന്നി തിളങ്ങി നിങ്ങളെ ആരോ വിളിക്കുന്നു എന്നറിയിക്കുന്ന മൊബൈലുകള്‍ അതിന്റെ വൈബ്രേഷന്‍ ... ആ നേര്‍ത്ത ശബ്ദം കേള്‍കാം ... രണ്ടു മൊബൈലുകളിലും മാറി മാറി വിളിക്കുവാണ് മറ്റാരുമാവില്ല.... പ്രിയതമ തന്നെയാവും. ഫോണ്‍ കയ്യിലെടുക്കാതെ കുറെ നേരം നോക്കി ഇരുന്നു....
കുറച്ചു മുന്നേ ക്ഷമയുടെ അവസാന പിടി വള്ളിയും പോട്ടിയപോഴാനല്ലോ അത് ഓഫ്‌ ചെയ്തു കയ്യില്‍ നിന്നും ദൂരേക്ക്‌ മാറി വച്ചത്... എന്നിട്ടും പ്രിയ പത്നി മൃദുല തമ്പുരാട്ടി വിടാന്‍ കൂട്ടാക്കുന്നില്ല തന്നെ. ഞാന്‍ ഇനി അത് അറ്റന്‍ഡ് ചെയ്തു അവളുടെ നാവിലെ ഊര്‍ജം തീരും വരെയോ ഉള്ളില്‍ തികട്ടിയതൊക്കെ തുപ്പി തീര്‍ന്നു സ്വയം ആശ്വസിക്കും വരെയോ എല്ലാം ഞാന്‍ ഏറ്റു വാങ്ങണം.

ഇനി എനിക്ക് എഴുതാന്‍ സൌകര്യമില്ല്ല......
എനിക്ക് ഉറക്കം വരുന്നു.....
എന്നോട് എഴുതാന്‍ ആവശ്യപ്പെട്ട പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ ക്ഷമിക്കുക ... എനിക്ക് വട്ടായി
ഇനി ഞാന്‍ ഉറങ്ങട്ടെ ഹിഹിഹിഹിഹി

Friday 29 January 2010

പ്രിയേ നിനക്കായി............

പ്രിയേ നിനക്കായി............
എന്‍ മനമാകുന്ന പൊന്‍മണി മുറ്റത്ത്‌
വിടര്‍ന്നു വിലസും പനിനീര്‍ പൂവേ
നിന്‍ പരിമളമിന്നാര്‍ക്ക് വേണ്ടി
നീ കാന്തി ചൊരിയുവതാര്‍ക്ക് വേണ്ടി

നയനാഭിരാമമാം നിന്‍റെപൂമേനിയില്‍
തളിരാര്‍ന്നു നില്‍ക്കുന്നു നിറയൌവ്വനം
വിരല്‍സ്പര്‍ശമേല്‍കാന്‍‍ കൊതിച്ചിടും
വീണതന്‍, കമനീയമായൊരു തന്ത്രിപോലെ

നിന്‍ മടിതട്ടിലെ പീയൂഷമുണ്ണുവാന്‍
ഈ കരിവണ്ടിന്നു പോരട്ടെയോ
നിന്നകതാരിലെ വാതായനങ്ങള്‍
ഈയെനിക്കായി നീ തുറന്നീടുമോ

നിന്‍മനമാകും പോന്നമ്പലത്തിലെ
ദേവനായെന്നെ പ്രതിഷ്ടിക്കുമോ
പൂജക്കെടുത്തീടാന്‍ നിന്‍ ദളം മാത്രം
നീയെനിക്കായി നല്‍കീടുമോ..?

മന്ദസമീരനില്‍ നൃത്തമാടും നിന്‍റെ
ശ്രിംഗാരം ഞാനൊന്ന് കണ്ടോട്ടെ
മഞ്ഞിന്‍ കണത്തെ മാറേറ്റി നില്‍ക്കുന്ന
നിന്നെ ഞാനൊന്നിനി പുണര്‍ന്നോട്ടെ പെണ്ണെ
നിന്നിലെ നിന്നില്‍ ഞാനലിഞ്ഞോട്ടെ...?


Tuesday 19 January 2010

സങ്കീര്‍ത്തനംപോലെ ഈ പ്രണയം.........

ഏയ്‌ നിളാ,
ഇതെഴുതുമ്പോള്‍ ഇവിടെ മഞ്ഞു പെയ്യുകയാണ്.
എന്‍റെ മനസ്സിലെ ആദ്യ പ്രണയം നിലാവായി പെയ്തിറങ്ങുകയാണ്.
ഈ മഞ്ഞിലൂടെ എന്നോടൊപ്പം നടക്കുവാന്‍ നീ കൂടി ഉണ്ടായിരുന്നുവെങ്കില്‍... !
വെള്ളാരം കല്ലുകളെ പൊന്നിന്‍റെ പട്ടണിയിക്കുന്ന നിലാവിലലിഞ്ഞു,
നിഷ്കളങ്കമായ ഈ നീല രാത്രിയില്‍ ഒരു നേര്‍ത്ത തെന്നല്‍ എന്നെ തലോടി മാഞ്ഞു പോയി.
ആ കുളിര്‍ തെന്നലില്‍ നിന്‍റെ വിരല്‍ സ്പര്‍ശമുണ്ടായിരുന്നുവോ...?

നിന്നെ ആദ്യമായി കണ്ടത് എവിടെ വച്ചെന്ന് ഇപ്പോഴും ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു.
"കലാലയത്തിന്‍റെ ഓഫീസ് മുറിക്കുള്ളില്‍ വച്ചായിരുന്നില്ലേ അത്.."
അന്ന് നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട തിളക്കം, ഭാഷയില്ലാതെ എന്നോട് സംസാരിച്ച ആ കണ്ണുകള്‍
അതെന്‍റെ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ചിരാതുകളില്‍ നെയ്ത്തിരി ദീപമായി പൂത്തിറങ്ങി.
ഒരു റോസാ ദലത്തില്‍ ഞാന്‍ നിന്‍റെ നിര്‍മലമായ മുഖം കണ്ടു.
അതിലെ മഞ്ഞു തുള്ളിയില്‍ ആര്‍ദ്രമായ നിന്‍റെ മനസ്സും.
"മുടിയഴിച്ചിട്ട് കരയുന്ന പാതിരാ മഴയില്‍" നീ ഉണ്ടായിരുന്നു.
നിലാവുള്ള രാത്രികളില്‍, നീല താരകങ്ങളില്‍, ചന്ദ്രനില്‍, മഞ്ഞില്‍, മഴയില്‍
ഒക്കെയും നീയായിരുന്നു... ഈ പകലിലും അങ്ങനെ തന്നെ.
എന്‍റെ കണ്ണുകളില്‍ കാഴ്ച്ചയുടെ പകല്‍ വെളിച്ചമായി നിറഞ്ഞിരിക്കുന്നതും നീ തന്നെ....
സ്നേഹത്തിന്‍റെ തീക്ഷ്ണതയില്‍ ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു.
നിന്നെ നോക്കിയിരിക്കുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ ഞാന്‍ എന്നെ തന്നെ കാണുന്നു.
എന്‍റെ പ്രതിബിംബത്തെ നിറച്ച നിന്‍റെ കണ്ണുകള്‍ നീല തടാകങ്ങള്‍ തന്നെ....
നിന്നോടുള്ള പ്രണയം വാക്കുകളാല്‍ പകര്‍ന്നു തരാന്‍ കഴിയാതെ വരുമ്പോള്‍
അതെന്‍റെ കണ്ണില്‍ കവിതയായി പുനര്‍ജനിക്കുന്നത് നീ കണ്ടിരുന്നില്ലേ...?
നിന്റെ സാമീപ്യമുള്ള നാഴികകള്‍ എനിക്ക് നിമിഷങ്ങള്‍ ആയിരുന്നു -
'സുഖത്തിന്‍റെ കുളിരുള്ള നിമിഷങ്ങള്‍'.
ഒരു ദിവസം നിന്നെയൊന്നു കണ്ടില്ലെങ്കില്‍, നിന്നോടൊന്നു മിണ്ടുവാനോ നിന്‍റെ ശബ്ദമൊന്നു കേള്ക്കുവാനോ ആയില്ലെങ്കില്‍
എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്ന പോലെ ആയിരുന്നു. 'നേടിയെടുക്കേണ്ടവ അകന്നു പോകുന്ന പോലെ, ചേര്‍ത്ത് പിടിച്ചു ഹൃദയ ഭിത്തിയോട് ചേര്‍ന്ന് പോയത് പറിഞ്ഞു ചോരവാര്‍ന്നൊലിച്ചു പോകുന്ന പോലെയൊക്കെയായിരുന്നു.
എന്‍റെ ഹൃദയത്തില്‍ തെളിഞ്ഞ സ്നേഹ രേഖ നീയായിരുന്നു
ഒരു പക്ഷെ എന്‍റെ മനസ്സില്‍ തെളിഞ്ഞ 'സ്വപ്ന രേഖയും'.
കലാലയത്തിന്റെ ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്‍റെ വിടര്‍ന്ന കണ്ണുകളും നേര്‍ത്ത പുഞ്ചിരിയും
നീ എനിക്ക് വേണ്ടിയായിരുന്നുവോ സൂക്ഷിച്ചിരുന്നത്...?
അങ്ങ് ദൂരെ അംബരചുംബികളായ ശൈല തലപ്പുകളില്‍ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു.
അലിഞ്ഞില്ലണ്ടാകുന്ന ഈ ശൈത്ത്യതിനൊടുവില്‍ എന്നിലെ പ്രതീക്ഷകള്‍ നിന്നിലെ സ്വപ്നമായെന്നു ഞാന്‍ വിശ്വസിക്കട്ടെ.
വിതുമ്പി നില്‍കുന്ന എന്‍റെ മനസാക്ഷിയെ (ജീവിതത്തിന്‍റെ) സ്നേഹം കൊണ്ട് നിറക്കുവാന്‍, അതിലേക്കെത്തുവാന്‍
നീ യാതനകളുടെ കല്‍പടവുകള്‍ തീര്‍ക്കണമെന്നില്ല...
മറിച്ച്‌ ഒരേ ഒരു വാക്ക് മാത്രം പറയുമോ നീ - എന്നെ ഇഷ്ടമാണെന്ന്..
പ്രണയത്തിന്‍റെ രാജീവ പുഷ്പങ്ങള്‍ ഇതള്‍ വിരിയുന്ന,
വന ജ്യോത്സ്നകള്‍ പുഞ്ചിരിക്കുന്ന, ആകാശ നീലിമയില്‍ കിന്നര കന്യകള്‍ നക്ഷത്രങ്ങല്‍ക്കൊപ്പം മിഴി ചിമ്മുന്ന
അംബര ചുംബികളായ വെള്ളപ്പട്ടു പുതച്ച ശൈല ശ്രിംഗങ്ങള്‍ അലിഞ്ഞു മുത്തുകളായി പൊഴിയുന്ന,
ആമ്പല്‍ പൂവുകള്‍ നിലാവ് കൈ നീട്ടി വാരി പുണരുന്നതിന്‍റെ ഉന്മാദ ലഹരിയില്‍ ചാഞ്ചാടി നില്‍ക്കുന്ന,
ഈ കുളിര്‍ രാത്രിയില്‍ ഞാന്‍ നിന്റെ മനസ് കവരുന്നു.....
സങ്കീര്‍ത്തനം പോലെയുള്ള എന്റെയീ പ്രണയം അത് നിനക്കായി ഞാന്‍ തരികയാണ്...
നിന്റെ അനുവാദത്തിനു കാത്തു നില്‍കാതെ നിന്നെ പ്രണയിച്ചു പോയ ഞാന്‍
വിവേകത്തിനിടകൊടുക്കാതെ വികാരങ്ങള്‍ക്ക് അടിമയായി നിന്ന എന്റെ മനസിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി
അവസാനമായി ഇത് കൂടി പറയട്ടെ.....
എന്റെ ഏട്ടന്‍ കൂട്ടുകാരിലൊരാള്‍ പലപ്പോഴും പറഞ്ഞിരുന്ന പോലെ,
"കണ്ണുകള്‍ക്ക്‌ കാഴ്ച്ചയില്ലായിരുന്നുവെങ്കില്‍ നിന്നെ കാണാതിരിക്കാമായിരുന്നു
നോവുകള്‍ സ്വയം പെയ്തൊഴിഞ്ഞു പോയിരുന്നുവെങ്കില്‍ ഹൃദയ നൊമ്പരങ്ങളില്‍
സാന്ത്വനമായി നിന്നെ തേടാതിരിക്കാമായിരുന്നു. മനസ്സില്‍ നിറങ്ങള്‍ ഉത്സവമല്‍സരത്തിലായിരുന്നുവെങ്കില്‍
നിന്നിലെ ചാരുത വേണ്ടെന്നു വക്കാമായിരുന്നു.
അനുഭവങ്ങള്‍ ദയരഹിതമായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ അറിയാതെ നിന്നെ മോഹിച്ചു പോയതിനെ
സ്നേഹമെന്നാണോ വിളിക്കേണ്ടത്....?
നഷ്ടപ്പെടുന്നത് മുഴുവന്‍ മുത്തായി കരുതി വച്ച് കിനാവുകളാവുംപോള്‍
ഒറ്റപ്പെട്ടുപോകുന്ന മനസ്സ് നിന്നെ കൂട്ടായി നിനക്കുന്നത് പ്രണയമെന്നാണോ പറയുക...? അങ്ങനെയെങ്കില്‍,
ഇഷ്ടത്തെ മുഴുവന്‍ ദുഃഖം കോര്‍ത്ത ചരടുകള്‍ കൊണ്ട് വരിഞ്ഞു കെട്ടി നെഞ്ചിലെ കനലിലിട്ടു പെരുപ്പിച്ചു പൊഴിക്കുന്ന
കണ്ണ് നീര്‍ത്തുള്ളികള്‍ കൊണ്ട് ക്ഷമ ചോദിക്കുന്നു.....
എന്റെയീ ഇഷ്ടവും നിന്റെ ശരികളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി സ്വന്തം ഇഷ്ടംപോലെ ഒരു താരാട്ടായി ഉണര്‍ത്തുകയോ
ഒരു തേങ്ങലായി അവസാനിപ്പിക്കുകയോ ആവാം.
ഒന്നുമാത്രമെനിക്കറിയാം.... ആ തേങ്ങല്‍ എന്റെ ജീവിതത്തിന്‍റെ പൂര്‍ണ വിരാമാമായിരിക്കുമെന്നു. ....

ഹൃദയത്തിന്‍റെ കയ്യൊപ്പ് പതിച്ച ഇഷ്ടത്തോടെ,
നിരഞ്ജന്‍....
നിഴലുകളുടെ കൂട്ടുകാരന്‍.

Saturday 16 January 2010

അഗ്നിയായി തീരാന്‍ സൂര്യനെ തേടിപോയവള്‍ക്ക്,..................ഹൃദയ പൂര്‍വ്വം ഞാന്‍ ആദിത്യന്‍.

2004 ഏപ്രില്‍ 19 തിങ്കള്‍:

ഔപചാരികതകള്‍ ഇല്ലാതെ തന്നെ ഞാന്‍ തുടങ്ങട്ടെ സൌന്ദര്യ..?
എനിക്ക് നിന്നോട് അസൂയ തോന്നുന്നു.
ഇന്നലെ വിമാന അപകടത്തില്‍ നീ മരണ പെട്ടുവെങ്കിലും എന്‍റെയും, എന്നെ പോലെ നിന്നെ സ്നേഹിക്കുന്ന എത്രയോ പേരുടെ ഹൃദയങ്ങളിലും നീ എപ്പോഴേ മരണമില്ലാത്ത, മറക്കാന്‍ കഴിയാത്ത ഒരു നോവായി മാറിക്കഴിഞ്ഞു.....
നിനക്കറിയുമോ..?
കുഞ്ഞായിരുന്നപ്പോള്‍ അമ്മ നല്‍കിയിരുന്ന ഭക്ഷണത്തോടൊപ്പം അമ്പിളി മാമനെയും,
പിന്നെ അമ്പിളി മാമന് ചുറ്റും വട്ടം കൂടി നില്‍കുന്ന കുഞ്ഞു നക്ഷത്രങ്ങളെയും ചൂണ്ടി കാട്ടി തരുമായിരുന്നു..... - ഒപ്പം ഒരു പിടി കഥകളും
അമ്മ പറയുമായിരുന്നു, " മരിച്ചവരുടെ ആത്മാക്കളാണ് നക്ഷത്രങ്ങളായി പുനര്‍ജ്ജനിക്കുന്നത് എന്ന്". "മോന്‍റെ മരിച്ചു പോയ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ അങ്ങ് മേലെ ആകാശത്തിന്‍റെ നെറുകയില്‍, ദേ ആ കോണില്‍ നിന്ന് നീല വെട്ടം പൊഴിക്കുന്നത് മോനെ നോക്കി ചിരിക്കുന്നതാണെന്നും, മോന്‍ പാപ്പം കഴിച്ചില്ലെങ്കില്‍ മുത്തശ്ശന്‍ പിണങ്ങും, നാളെ മോനെ കാണാന്‍ വരില്ല" എന്നുമൊക്കെ പറഞ്ഞു എന്നെ ഊട്ടി ഉറക്കുമായിരുന്നു.
അങ്ങനെ എന്നെ നോക്കി കണ്ണ് ചിമ്മിയ ആ നക്ഷത്രങ്ങളെ കൊതിയോടെ ഒരു സ്വപ്നത്തിന്റെ കണ്ണിലൊളിപ്പിച്ചു മാനം നോക്കി നെടുവീര്‍പ്പിട്ടിരുന്ന ഞാന്‍ ആ കാലത്തില്‍ നിന്നും മുന്നോട്ടോടി ഇന്നെത്രയോ വളര്‍ന്നിരിക്കുന്നു അല്ലെ..?

ആത്മാവ് പുനര്‍ജനിക്കുന്നത് നക്ഷത്രങ്ങളായാണ് എന്ന മിത്തില്‍ ഇന്ന് ഞാനും ഒത്തിരി വിശ്വസിക്കുന്നു.ഇനിയുമവശേഷിക്കുന്ന ഒരു സംശയം കൂടി ഞാന്‍ പറയട്ടെ സൌന്ദര്യാ...?
"നക്ഷത്രങ്ങള്‍ പൊഴിക്കുന്ന നീല വെട്ടം അവയുടെ സഫലമാകാത്ത കിനാവുകള്‍ കത്തിയെരിയുന്നതാവാം..അതിനെക്കുറിച്ചവര്‍ ഭൂമിയിലെ അവരുടെ പ്രിയപ്പെട്ടവരെ അറിയിക്കുന്നതിനാവാം ഇങ്ങനെ മിന്നി തിളങ്ങുന്നതും"
ഒരു നക്ഷത്രമാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭൂമിയിലെ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്, അല്ലെങ്കില്‍
ഹൃദയം ചേര്‍ത്തുവച്ചു പ്രണയിക്കുന്നവര്‍ക്ക് വെളിച്ചം പകര്‍ന്നു കാവല്‍നില്കാമല്ലോ എന്ന മോഹം ഒത്തിരി വലുതായി പോയതുകൊണ്ടുമാവണം എനിക്ക് മുന്നേ ആ നക്ഷത്ര ലോകത്തിലേക്ക്‌ പോയ നിന്നോട് അസൂയ തോന്നുന്നത്.
ഒന്ന് ഞാന്‍ പറയട്ടെ; ജീവിച്ചിരുന്നപ്പോഴും നീ നിന്‍റെ കണ്ണുകളില്‍ നക്ഷത്രങ്ങളെ ഒളിപ്പിച്ചിരുന്നു....ഒരുപക്ഷെ അത് തിരിച്ചരിഞ്ഞിരുന്നതും ഞാന്‍ മാത്രമായിരുന്നല്ലോ... (നിന്‍റെ കണ്ണുകളിലേക്കു നോക്കി ഞാന്‍ എത്രയോവട്ടം പറഞ്ഞിരിക്കുന്നു.എന്നെ കാണുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ വിടരുന്നുവെന്നു......!)

നിന്‍റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, എന്‍റെ കണ്ണുകള്‍ മിഴിനീര്‍പ്പൂക്കാളാല്‍ മറക്കപ്പെട്ടത്‌ ആ അസൂയ തന്നെ അടക്കാനാവാത്ത, ഏതോ നിര്‍വചനങ്ങല്‍ക്കുമപ്പുറമായിപ്പോയ, പേരറിയാത്ത ഒരു വികാരമായിപ്പോയതുകൊണ്ടാണോ...?
എന്തോ അറിയില്ല. ഒന്നുമാത്രമറിയാം, സൌന്ദര്യ എന്നയാ നിഷ്കളങ്ക സൌന്ദര്യം എപ്പോഴൊക്കെയോ ഈ എന്നെയും സ്വാധീനിച്ചിരുന്നു...!
സൌന്ദര്യാ, എങ്ങനെയാ നീ ഹൃദയങ്ങള്‍ കീഴടക്കിയിരുന്നത്...?
ആ വിദ്യ എനിക്ക് കൂടി പകര്‍ന്നു നല്കാമായിരുന്നില്ലേ...? ഒട്ടും സൌന്ദര്യമില്ലാത്ത മനസുകളില്‍ പോലും സൌന്ദര്യത്തിന്റെ വശ്യത നിറക്കുവാന്‍ നിനക്ക് കഴിഞ്ഞിരുന്നുവല്ലോ.
ഒരു പക്ഷെ നീയൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്കിലും സ്വപ്നങ്ങല്‍ക്കുമപ്പുറം വലുതായിപ്പോയ നിന്‍റെ സൌന്ദര്യം അങ്ങനെയൊരു കീഴടക്കല്‍ നടത്തിയിരുന്നത് നീയറിഞ്ഞിരുന്നുവോ...?

ക്ഷണികമായ സൌന്ദര്യത്തിലെന്തിരിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന എന്‍റെ തത്ത്വ സംഹിതകള്‍ മുഴുവന്‍ പരാജയപ്പെട്ടതും അവിടെയായിരുന്നു.(ഇപ്പോള്‍ നിന്‍റെ മരണത്തോട് കൂടി ഒരിക്കല്‍ നീ തന്നെ തകര്‍ത്തെറിഞ്ഞ എന്‍റെയാ വിശ്വാസങ്ങളും പുനര്‍ജ്ജനിക്കുന്നു.)
ഞാനും സൌന്ദര്യത്തെ ആരാധിക്കാന്‍ തുടങ്ങിയതോ അല്ലെങ്കില്‍,
ഏതൊരു സൌന്ദര്യത്തെയെങ്കിലും ആഗ്രഹിച്ചു തുടങ്ങിയതുമോ നിന്നെ കണ്ടതിനു ശേഷമല്ലേ എന്ന് ചിലപ്പോഴെങ്കിലും എന്‍റെ മനസ്സുമായി ഞാന്‍ സംവദിക്കാറുണ്ട്.
എന്‍റെ കുപ്പായം നല്‍കിയ കണിശതയുടെ പൂര്‍ണതയില്‍നിന്നും ഒരിക്കല്‍ ഞാന്‍ മറന്നു പോയ ആ യുവത്വത്തിന്റെ ലാഘവതിലേക്ക് എന്നെ കൈപിടിച്ചിറക്കി, ഒടുവില്‍ ഒത്തിരി തോല്‍വികള്‍ സമ്മാനിച്ചതും നിന്‍റെ സാത്വിക സൌന്ദര്യം തന്നെ. നീലക്കണ്ണുകളില്‍ നക്ഷത്രങ്ങള്‍ വിടരുന്നതു കണ്ടില്ലെന്നു നടിക്കാന്‍ അല്ലെങ്കില്‍ സംവദിക്കാത്ത വാക്കുകള്‍ക്കു പകരമായി സമ്മാനിക്കപ്പെടുന്ന നൂറു നൂറു അര്‍ഥം വരുന്ന നിലാപുഞ്ചിരികള്‍ കാണാതിരിക്കാന്‍ ഞാനൊരിക്കലും ഭീഷ്മ ശപഥം ചെയ്തു സ്വച്ചന്ദമൃത്യു നേടിയെടുത്ത ഗംഗാടത്തനല്ലല്ലോ..?

അങ്ങനെ നെയ്തെടുക്കുന്ന കിനാക്കളെ കരിച്ചു കളയുന്ന ഒരു വരവും എനിക്ക് വേണ്ട.
ഏപ്രിലിന്റെ ചൂടില്‍ കൊഴിഞ്ഞുപോയ ദലങ്ങലോടൊപ്പം പിരിഞ്ഞു പോയത് നിന്‍റെ പ്രാണനും കൂടിയാണല്ലോ എന്ന നോവ്‌ എന്നെ തപിപ്പിച്ചു ഈ രാവിലും ഉറക്കാതെ, പെയ്തൊഴിയാത്ത ഒരു ഉഷ്ണമായി എന്നില്‍ ശേഷിക്കുന്നു.
ഭൂമിയിലേക്ക്‌ പ്രണയമെത്തിക്കുവാന്‍ ആകാശം മഴയായി പെയ്തിറങ്ങുമ്പോള്‍
ഖനീഭവിച്ച എന്‍റെ ദുഖവും കണ്ണീരായി ഉതിരുകയാണ്.
തെളിനീര്‍തടാകങ്ങളില്‍ നോക്കി കണ്ണെഴുതുന്ന കൌതുകവും ആകാശക്യാ൯വാസില്‍ പകല്‍ക്കിനാവുകളുടെ മഴവില്ല് കൊണ്ട് വര്‍ണങ്ങള്‍ ചാലിച്ചെടുക്കുന്ന നിന്‍റെ മനസുമെല്ലാം തന്നെ നിന്നോടൊപ്പം എരിഞ്ഞടങ്ങിയല്ലോ. ...!
നീ അഭിനയത്തിന്‍റെ പൂര്‍ണതയായിരുന്നു.
അഭിനയത്തിന്‍റെ പുതിയ തലങ്ങള്‍ തേടിയുള്ള പ്രയാണത്തിലായിരുന്നു നീ എന്നും.
മനസുകളില്‍ ഒരു നിലാമഴയായി പെയ്തിറങ്ങിയ നീ നമ്മുടെ കലാ സങ്കല്പങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നുവല്ലോ. പക്ഷെ നീ,
എന്ത് അതിമോഹമാണ് മരണമെന്ന സഹയാത്രികന്‍റെയൊപ്പം പോകുവാന്‍ നിന്നെ പ്രേരിപ്പിച്ചത്
ഒരു പക്ഷെ രംഗബോധമില്ലാത്ത ആ കോമാളിയ്ക്കു നിന്നോടും പ്രണയം തോന്നിയിരിക്കാം
ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുന്നത് ശീലിച്ചുപോയതാണല്ലോ അവന്‍.
അവന്‍റെയാ മോഹിപ്പിക്കുന്ന പ്രണയത്തില്‍ നീയും വീണുപോയി അല്ലെ...?

ഞാന്‍ ഇത്രയൊക്കെ പറഞ്ഞുവല്ലോ സൌന്ദര്യാ
എന്നിട്ടും ഇനിയും നിനക്കെന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണോ...?
നിനക്ക് ആരോടുമില്ലാതിരുന്ന നിന്‍റെയാ പ്രണയത്തെ കവിതയാക്കാനുള്ള പ്രേരണയും ആര്‍ജ്ജവവും ആയി തീര്‍ന്ന ഈ എന്നെ ഓര്‍മകളുടെ അടുക്കില്‍ നിന്നും നീ പുറത്തെക്കെടുക്ക്
നിന്‍റെ അച്ഛന്‍റെ മരണം നിനക്ക് സമ്മാനിച്ച വേദനയും ഏകാന്തതയും മറക്കാന്‍ വേണ്ടി
നീ എഴുതിത്തുടങ്ങിയപ്പോള്‍ അതൊരു തുടക്കമാണ് എന്ന പോലെ എനിക്ക് തോന്നിയെ ഇല്ല. അതൊരു പ്രവാഹമായിരുന്നു. ആര്‍ക്കും കൊടുക്കാതെ നീ കാത്തുവച്ച നിന്‍റെയാ പ്രണയം വിരല്‍തുമ്പിലൂടെ ഊറിയിറങ്ങി വാക്കുകളും വരികളുമായി ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നോ ഒരിക്കല്‍ നീ എഴുതിയ ഒരു കവിതയില്‍ ഞാന്‍ കണ്ടത് എപ്പോഴോ ഒരിക്കല്‍ ഞാന്‍ നിന്നോട് തന്നെ പറഞ്ഞ പറഞ്ഞ വാക്കുകളായിരുന്നു
"നിന്‍റെ കണ്ണുകള്‍ക്ക്‌ തടാകത്തെക്കാള്‍ ആഴവും നീലിമയുമുന്ടെന്നും, നിന്‍റെ ചിരിക്കു നിലാവിനേക്കാള്‍ ഭംഗിയുണ്ടെന്നു പറഞ്ഞതും" തികച്ചും ഒരു കള്ളമാണ് എന്ന് നീ പറഞ്ഞു. പെട്ടെന്നെന്റെ മുഖം വാടിയപ്പോള്‍ എന്നെ സാന്ത്വനിപ്പിക്കാന്‍ വേണ്ടിയെന്നോണം എല്ലാം നീ വിശ്വസിക്കുന്നുവെന്നും എല്ലാം നിനക്കിഷ്ടമായി എന്നു പറഞ്ഞപ്പോഴും നീ ചിരിച്ചിരുന്നു.
എനിക്കിപ്പോള്‍ ഒന്ന് മനസിലായി. എല്ലാവരും പറഞ്ഞിരുന്ന പോലെ നീ ഒരു "ഇന്‍റെലെക്ചൊല്‍ ആര്‍ടിസ്റ്റ്" തന്നെയെന്നു. - തോറ്റുകൊടുക്കാന്‍ തയാറാകാത്ത ഒരു പ്രതിഭ..!

പ്രശസ്തിയുടെ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുംപോഴാണല്ലോ മരണം നിന്നെ കൊണ്ടുപോയത്
നിഴലായി വന്ന മരണം നിഷ്കളങ്കതയുടെ രൂപമായ നിന്നെ കൊല്ലാന്‍
ഇത്തിരി വെളിച്ചത്തിന് അഗ്നിയായി വന്നത് നിനക്ക് മുന്നില്‍ തോറ്റു പോകുമെന്ന പേടി കൊണ്ടാവാം, അല്ലേ..?
പാവം വിഡ്ഢിയായ മരണം...!
എനിക്കവനോട് സഹതാപം തോന്നുന്നു.
നരവീണു തുടങ്ങിയ അവന്‍റെ വാര്‍ധക്യം അറിയുന്നില്ലല്ലോ. - 'നിനക്ക് മരണമില്ലെന്ന്.... എപ്പോഴേ നീ ചിരഞ്ജീവിയായി തീര്‍ന്നുവെന്ന്....!'
വേഷം പകര്‍ന്ന കഥാപാത്രങ്ങളും ആടി തകര്‍ത്ത അരങ്ങുകളും അവയ്ക്കൊപ്പം ഈ ഞാനും
നിന്‍റെ നന്മകളിലേക്ക് ഉള്ക്ക‍ണ്ണു തുറന്നു തന്നെ വക്കുന്നു.
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍ അന്ന് നീ എന്‍റെപ്രണയത്തിനു ജീവന്‍ നല്‍കണം.
പ്രണയത്തിന്‍റെ എല്ലാ ഋതു ഭേദങ്ങളും അനുഭവിച്ചറിഞ്ഞു ഒടുവില്‍ കൈകോര്‍ത്തു പിടിച്ചൊരു യാത്ര. ആരുമറിയാതെ, സ്വപ്നത്തിന്‍റെ ഈ മയില്‍പീലിയും ഒളിപ്പിച്ചു ഞാനും ജീവിക്കുന്നു......
എന്‍റെ എല്ലാ വഴികളും നിന്നിലേക്ക്‌ മാത്രം തുറക്കുന്നു എന്നു തിരിച്ചറിഞ്ഞു,
നിന്നിലേക്ക്‌ തന്നെ ഒഴുകിയെത്താന്‍ രൂപമില്ലാത്തൊരു കാലൊച്ചയും തേടി,
കറുത്ത കുപ്പായമിട്ട് കുറെ ചുവന്ന പൂക്കളുമായി.............!

*ആദിത്യന്‍.................... *