Sunday 22 March 2015

ഉത്തരമില്ലാത്ത ചില ഉത്തരാധുനികങ്ങള്‍

ആഴ്ചാവസാനത്തിന്‍റെ
ആഹ്ലാദതിമിര്‍പ്പില്‍
എടുത്തു ചാടിയത്
സൈബര്‍ബുദ്ധികള്‍
വേവിച്ചു വച്ച
കവിത ചെമ്പിലേക്ക് 
പുഴുങ്ങി വച്ച കവിതകള്‍
ആര്‍ത്തിയോടെ
നാലഞ്ചകത്താക്കി,
ചിലത് കല്ലുപോലെ കടുപ്പം,
കടിച്ചു പല്ല് പലതുപോയി
ചിലതൊരുവിധം ചവച്ചും
പാതി വിഴുങ്ങിയും
ഉദരസമക്ഷമെത്തി;
ഹാ.! എന്താശ്വാസം

മറ്റു ചിലത് കുടുങ്ങീ
തൊണ്ടയില്‍, ശ്വാസതടസ്സം
കണ്ണുന്തിച്ചൂ, കാലപാശം
കഴുത്ത് തഴുകിയ പോലെ.
ഓര്‍മയില്‍ മിന്നിമാഞ്ഞു
നാളെത്തെ ദിനപത്രം, ചരമകോളം,
ഒരൊറ്റവരിവാര്‍ത്ത.
"തൊണ്ടയില്‍ കവിത കുടുങ്ങി
യൊരു പ്രവാസി മരണപ്പെട്ടു"
മൃത്യുവോ അപമൃത്യുവോ
ചര്‍ച്ചിക്കും മാലോകലേറെ

ഭാഗ്യം; മരിച്ചില്ല ഞാന്‍,
എങ്കിലും അജീര്‍ണം,
ഉദരവീക്കം, നെഞ്ചെരിക്കല്‍
പുളിച്ചു തികട്ടല്‍ ഇത്യാദി
വിക്രിയകള്‍ തകര്‍ത്താടി,
ഒപ്പം മസ്തിഷ്കപ്രകമ്പനങ്ങളും
ഒരുകുപ്പി ത്രിഗുണന്‍
മായമേതുമില്ലാതകത്താക്കി
മലര്‍ന്നുത്തരം നോക്കി കിടന്നു
എങ്കിമെന്‍റെ ഉത്തരാധുനികതേ
തൂങ്ങി ചാകാന്‍ മേല്‍ക്കൂരയില്‍
ഉത്തരമൊന്നില്ലാതായി പോയി
മനസ്സില്‍ തീയിട്ടു ദഹിപ്പിച്ചു
പൊടിപിടിച്ച, ജീര്‍ണ്ണിച്ചൊരു
ശബ്ദതാരാവലിയും, പിന്നെ
ചില അറിവിന്‍റെ ഓര്‍മകളെയും
ചിതക്ക് കൂട്ടിരുന്നു ചിന്തയില്‍
അക്ഷരം അറിവായ് പകര്‍ത്തിയോര്‍
വേച്ചുപോയ കാലുമായ്
തിരികെ നടക്കട്ടെ ഞാനവര്‍
തുറന്നിട്ട വഴികളിലൂടെ..

Saturday 21 March 2015

നിഴലാട്ടങ്ങള്‍

നീലചിത്രങ്ങളുടെ നഗരത്തിലൂടൊരു
നിശബ്ദസഞ്ചാരി പോകുന്നപോലെയാണ്
ലേബര്‍ക്യാമ്പുകള്‍ക്കിടയിലൂടെ
ആഴ്ചാവസാനങ്ങളില്‍
ഒറ്റക്കിങ്ങനെ നടക്കുമ്പോള്‍....
പാതി മറച്ച ജനാല ചില്ലയില്‍പ്രതിഫലിക്കുന്ന
ടെലിവിഷനിലെ തിളക്കങ്ങള്‍,
ബങ്കര്‍ ബെഡ്കളുടെ ഞരക്കങ്ങള്‍..
ടി വി കാഴ്ചകളുടെ വര്‍ണനകള്‍
വിശകലനങ്ങള്‍, ഭാവനകള്‍ എല്ലാം
ഒരു നെടുവീര്‍പ്പിലെക്കൊതുക്കി
ഓവര്‍ടൈം ചെയ്തു കിട്ടിയ ഇത്തിരി
കാശുകൊണ്ട് ആഴ്ചാവസാനത്തിലേക്ക്
സ്വരുകൂട്ടി വച്ച ഒരു ഹാലാ കാര്‍ഡ്‌
അത് തീരും വരേം ഫോണിന്‍റെ
അങ്ങേ തലക്കലേക്ക് ഉമ്മകളുടെ
ഇലക്ട്രോണ്‍ പ്രവാഹം....
ഒടുവിലൊരു ന്യൂക്ലിയര്‍ഫിഷന്‍റെ
വഴുക്കലില്‍തെന്നി ഉറക്കത്തിലേക്കും

ഹാലാ കാര്‍ഡ്‌ ആഡംബരമാകുമെന്നു
ഭയക്കുന്നവന്‍റെ ഉമ്മകള്‍ എന്നും
മുറിഞ്ഞു മുറിഞ്ഞാണ് ഒഴുകുന്നത്
നെറ്റ് കാളിംഗ് വഴി ഉമ്മയൊന്നു
അവിടെ എത്തുമ്പോഴേക്കും അവള്‍
മടുത്തു ഉറക്കം പിടിച്ചിട്ടുമുണ്ടാകും
ഇനിയും എത്രയോ ഉമ്മകള്‍
വഴിക്ക് വച്ച് കൂട്ടി മുട്ടി
തകര്‍ന്നു പോയിട്ടുണ്ടാവും
ഇരുവര്‍ക്കും കിട്ടിയെന്നു ഇരുവരും
ആശ്വസിച്ച ഉമ്മകള്‍
ഒരു ചെറിയ മുറിക്കുള്ളില്‍
കൂനകൂടിയ ജീവിതങ്ങളുടെ
കണ്ണുകളില്‍ മിന്നിതിളങ്ങുന്ന
സ്വപ്നങ്ങള്‍ക്കും നീലവെട്ടം
സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി
പൂക്കുന്നപോലെ നീലിച്ച് മിന്നുന്നു

ഇതിനിടയില്‍ കിനാവുകളുടെ
ബുര്‍ജ്‌ ഖലീഫമുകളില്‍ നിന്നും
താഴേക്ക്‌ വീണവന്‍
പെസഹ വ്യാഴത്തിലെ തിരുവത്താഴവും
കഴിഞ്ഞു ഒരു ബോട്ടില്‍ ലൂമയോ
ബ്ലൂ മൂണോ സേവിച്ചു കരളുരുക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
ഇനിയുമൊരുത്തന്‍ നാളെയെ
ദുഖവെള്ളിയാക്കാന്‍ പാതിരാ
നിലാവിനെ മാത്രം സാക്ഷിയാക്കി
വാട്ടര്‍ടാങ്കിന്‍റെ ഉന്നതിയില്‍ നിന്നും
ഇന്‍റര്‍ലോക്ക് ടെയില്‍ പാകിയ
തറയിലേക്ക് കുതിച്ചു ചാടി
അന്ത്യ ചുംബനം ഭൂമിക്ക് നല്‍കി
ചോരപൂക്കള്‍ പുതച്ചു കിടക്കുമ്പോള്‍
സുഡാനി പി ആര്‍ഓ 999 എന്ന
അക്കങ്ങളില്‍ വിരല്‍ കുത്തുകയാവും
കുറച്ചകലെയൊരു ശവപ്പെട്ടി ആദ്യമായി
വിമാനയാത്രക്കൊരുങ്ങുന്നതിന്‍റെ
ത്രില്ലില്‍ ആണ്...
**************************************************************************

Ref: 
ഹാലാ കാര്‍ഡ്‌ -  പ്രീ പെയ്ഡ്‌ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ 
ലൂമ & ബ്ലൂ മൂണ്‍ -  ക്ലീനിംഗ് ലോഷന്‍സ്‌ 
999 - പോലീസ്‌, ആംബുലന്‍സ്‌ എമെര്‍ജെന്‍സി നമ്പരുകള്‍ 

Sunday 15 March 2015

ജീവന്‍റെമതം

ഇന്നലെയൊരു തെരുവ് കത്തിയെരിഞ്ഞു
ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും
ജൈനനും ജൂതനും ആരും
ഒരു മതഗ്രന്ഥവും കയ്യിലെടുക്കാതെ
ജീവനും കൊണ്ടോടി.
ഗ്രന്ഥതാളുകള്‍ക്കിടയില്‍ സസുഖം
ഉറങ്ങിയിരുന്ന ദൈവങ്ങള്‍
പുകച്ചുരുളുകള്‍ക്കിടയിലൂടെ
തീപിടിച്ച ഉടുതുണികളുമായി
അടുത്തു കണ്ടൊരു മഞ്ഞിച്ച
അഴുക്ക് ചാലിലേക്ക് എടുത്തുചാടി
"കോപ്പന്മാര്‍.! തൊലി പൊള്ളിതുടങ്ങിയാല്‍
ഒരുത്തനും ദൈവവും വേണ്ട
ഗ്രന്ഥവും വേണ്ട
അവനവന്‍ മാത്രം മതി"
അഴുക്ക് ചാലില്‍ നിന്നും
ദൈവവിലാപങ്ങള്‍ ഉയര്‍ന്നു
ആംബുലന്‍സിന്‍ന്‍റെ നിലവിളിക്കു അന്നും
പഴയശബ്ദം തന്നെയായിയിരുന്നു
പൊള്ളലേറ്റ് അതിനുള്ളില്‍
മരണത്തിനും ജീവിതത്തിനും ഇടയില്‍
പെന്‍ഡുലം പോലെ ചലിച്ച ജീവന്‍റെ
ലിംഗം കണ്ടു അത്യാഹിത വിഭാഗക്കാര്‍
അഡ്മിഷന്‍ ഷീറ്റില്‍ പേരെഴുതി
ഇത് മുഹമ്മദ്‌... ഇത് കൃഷ്ണന്‍....!
അപ്പോഴും അഴുക്ക് ചാലില്‍ ദൈവങ്ങള്‍
ഇനിയുമൊരു മതഗ്രന്ഥത്തിനുള്ള സാധ്യത
തിരയുകയായിരുന്നു